2013 ഫെബ്രുവരി 20, ബുധനാഴ്‌ച

കാത്തിരിപ്പ്‌


ചില കാത്തിരിപ്പുകള്‍ നല്‍കുന്ന സുഖമുണ്ടല്ലോ അത് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ മതിയാവില്ല . സമയം അടുക്കുന്തോറും ഒരു തരം വെപ്രാളവും ബേജാറും മനസ്സില്‍ അലയടിക്കാന്‍ തുടങ്ങും. പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികവുമായിരിക്കും. ആഴ്ച്ചയിലെ അവധി ദിവസം അത് വെള്ളിയാഴ്ച്ച കിട്ടുക എന്നാല്‍ ഞങ്ങളെ പോലെ ഉള്ളവര്‍ക്ക്‌ ഇരട്ടി സന്തോഷവുമായിരിക്കും. വ്യാഴായ്ച്ച ഉച്ച കഴിഞ്ഞാല്‍ പിന്നെ എങ്ങിനെയെങ്കിലും ഒന്ന് നാലരയായി കിട്ടിയാല്‍ മതിയെന്നാകും.

അത് വരെ ചെയ്ത പണമിടപാടുകളില്‍ ഏടാകൂടങ്ങള്‍ ഒന്നും പറ്റിയില്ലെങ്കില്‍ രക്ഷപ്പെട്ടു ഇല്ലെങ്കില്‍ അത് വരെ കണ്ട സ്വപ്നങ്ങളൊക്കെ തകിടം മറിയും. റിപ്പോര്‍ട്ടും മറ്റു കാര്യങ്ങളൊക്കെ സുപ്പര്‍വൈസര്‍ തയ്യാറാക്കുന്നതിനിടയില്‍ കഴുത്തിലെ കുരുക്ക് മാറ്റി യൂനിഫോം സന്തത സഹചാരിയായ ബാഗിലൊരു വിധം കുത്തി തിരുകുമ്പോള്‍ കഴിഞാഴ്ചയിലെ പോലെ അവള്‍ ഇന്നും വൈകല്ലേ എന്ന് മാത്രമായിരുന്നു എന്നത്തേയും പോലെ പ്രാര്‍ത്ഥന .

തടി കൂടുതലായത് കൊണ്ട് ഉരുണ്ട് പിരുണ്ട് പതിവ്‌ കാത്തിരിപ്പ് കേന്ദ്രത്തിലെതുന്നതിനു മുന്‍പ്‌ കണ്ട ബംഗാളി മുഖത്തെ വെപ്രാളം കണ്ടിട്ടാണെന്ന് തോന്നുന്നു അഞ്ചു മിനിറ്റ് കൂടി ഉണ്ടെന്നു പറഞ്ഞപ്പോള്‍ അവന്റെ മുഖത്തെ ഭാവം പുച്ചമാണോ അതോ തന്റെയൊക്കെ ഈ വെപ്രാളം നമുക്കൊക്കെ മനസ്സിലാകുമെന്നോ ആയിരുന്നോ. അവന്റെ മുഖത്തോട്ട് നോക്കാന്‍ തോന്നിയ സമയത്തെ ശപിച്ചു കൊണ്ട് മുന്നോട്ടു നീങ്ങുമ്പോള്‍ അതാ അടുത്ത കുരിശ്.

എങ്ങോട്ടാ ഈ തീ പിടിച്ച പോലെ ഓടുന്നേ എന്ന ചോദ്യം
താടിക്ക് തീ പിടിപ്പിക്കാനാ എന്ന് പറയണമെന്നുണ്ടായിരുന്നു അടുത്ത മാസത്തെ ടാര്‍ജറ്റ്,എന്‍ ആര്‍ ഐ അക്കൌന്റ്റ്‌ , പിന്നെ സ്വപ്നം കണ്ടു നടക്കുന്ന ഇന്ക്രിമെന്റ്റ്‌ ഇതൊക്കെ ഓര്‍ത്തപ്പോള്‍ അതപ്പാടെ വിഴുങ്ങി പഴയ ഒരു സിനിമയിലെ സോമന്റെ ഡയലോഗ് കടമെടുത്തു പറഞ്ഞു ദാ ഇവിടെ വരെ .

കാത്തിരിപ്പ് കേന്ദ്രത്തില്‍ പല വ്യാഴായ്ച്ചകളിലും കാണുന്ന പതിവ് മുഖങ്ങള്‍ , ആരും ആര്‍ക്കും മുഖം കൊടുക്കാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു നില്‍ക്കുന്നു . ഇവന്മാരൊക്കെ ഇതെന്തു ഭാവിച്ചാ, കഴിഞ്ഞാഴ്ച്ച കണ്ട പോലെയല്ലല്ലോ ആകെ സ്റ്റൈലൊക്കെ മാറ്റിയാണല്ലോ വന്നിരിക്കുന്നത്. അപ്പോള്‍ രണ്ടും കല്‍പ്പിച്ചു തന്നെയാണ് വരവ് അല്ലേ. എന്ന് മനസ്സിലായപ്പോള്‍ തലേന്നാള്‍ ചെത്തി മിനുക്കിയ താടിയും മുടിയും അടുത്ത് കണ്ട ഹോട്ടലിന്റെ പുറത്തെ ഗ്ലാസ്സില്‍ നോക്കി ഒന്ന് കൂടി ശരിയായോ എന്നുറപ്പ് വരുത്തി . പിന്നെ വീര്‍ത്തു വന്ന വയര്‍ ശ്വാസം മേലോട്ട് വലിച്ച് കുറക്കാനൊരു പാഴ്ശ്രമവും.ഒരു മണിക്കൂര് മുന്‍പ്‌ കവരോളില്‍ മുന്നില്‍ വന്നു നിന്ന പയ്യന്‍ ഒരു കിലോ ജെല്ലും തേച്ചു പിടിപ്പിച്ചു കാതില്‍ അവന്റെ തലയെക്കാള്‍ വലുപ്പമുള്ള ഹെഡ്‌ സെറ്റും വെച്ചു മുന്നില്‍ നില്‍ക്കുന്നു .

റോഡിന്‍റെ അങ്ങേ അറ്റത്തുള്ള വളവില്‍ വെച്ചവളുടെ ചുവന്ന ഉടയാടയുടെ നേരിയ മിന്നലാട്ടം പല കോണിലും നിന്നവന്മാരുടെയൊക്കെ മുഖത്ത് കണ്ട വെട്ടം പടച്ചോനാണെ പെരുന്നാളിന്റെ തലേന്ന് പോത്തിറച്ചിക്കടയില്‍ നിന്നും തിക്കിത്തിരക്കി അരക്കിലോ കരള്‍ വാങ്ങി ഇറങ്ങുമ്പോള്‍ മാത്രമേ ഇതിനു മുന്‍പ്‌ ഞാന്‍ കണ്ടിട്ടുള്ളൂ..

പരെ പൈവ്‌ മിനുട്ട് എന്ന് പറഞ്ഞു വാതില്‍ തുറന്നു തന്നു ഡ്രൈവര്‍ ഇറങ്ങിയപ്പോള്‍ പ്രാര്‍ത്ഥന പടച്ചോനെ നോല്‍ കാര്‍ഡില്‍ പൈസയും ഇരിക്കാനൊരു സീറ്റും ഉണ്ടാകണേ

10 അഭിപ്രായങ്ങൾ:

Promodkp പറഞ്ഞു...

എഴുത്ത് തുടരട്ടെ ആശംസകള്‍...ഞാന്‍ വാചാലന്‍ അല്ല അതുകൊണ്ട് എന്റെ ആശംസകള്‍ ഇത്ര മാത്രം

Deepa പറഞ്ഞു...

നന്നായിരിക്കുന്നു അനവറിക്കാ...ഇനി അടുത്ത വെള്ളിയാഴ്ച്ചക്ക് കാത്തിരിക്കാം

ajith പറഞ്ഞു...

പിന്നെ വീര്‍ത്തു വന്ന വയര്‍ ശ്വാസം മേലോട്ട് വലിച്ച് കുറക്കാനൊരു പാഴ്ശ്രമവും.


ഹഹഹ

Unknown പറഞ്ഞു...

വായനക്ക് നന്ദി പ്രമോദ്‌ കുമാര്‍, ദീപേച്ചി . അജിതെട്ടന്‍

Yasmin NK പറഞ്ഞു...

നന്നായിട്ടുണ്ട്.

Unknown പറഞ്ഞു...

വായനക്കും അഭിപ്രായത്തിനും നന്ദി മുല്ല

Satheesan OP പറഞ്ഞു...

കൊള്ളാം . ആശംസകള്‍

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

satheesan op നന്ദി വായനക്കും അഭിപ്രായത്തിനും

Riyas Nechiyan പറഞ്ഞു...

റോഡിന്‍റെ അങ്ങേ അറ്റത്തുള്ള വളവില്‍ വെച്ചവളുടെ ചുവന്ന ഉടയാടയുടെ നേരിയ മിന്നലാട്ടം പല കോണിലും നിന്നവന്മാരുടെയൊക്കെ മുഖത്ത് കണ്ട വെട്ടം പടച്ചോനാണെ പെരുന്നാളിന്റെ തലേന്ന് പോത്തിറച്ചിക്കടയില്‍ നിന്നും തിക്കിത്തിരക്കി അരക്കിലോ കരള്‍ വാങ്ങി ഇറങ്ങുമ്പോള്‍ മാത്രമേ ഇതിനു മുന്‍പ്‌ ഞാന്‍ കണ്ടിട്ടുള്ളൂ..


കൊള്ളാം നല്ല രസമുണ്ട് ഈ വരികള്‍