2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച

സ്കൂള്‍ കാലം


ഇന്ന് കണ്ട ഒരു ഫോട്ടോ , രണ്ടു കൊല്ലം മുന്‍പ്‌ എടുത്ത ഒരു ഫോട്ടോ , സുഹൃത്തിന്റെ പ്രൊഫൈലില്‍ കണ്ട മറ്റൊരു ഫോട്ടോ ഈ മൂന്നു ഫോട്ടോകളും വീണ്ടും വീണ്ടും ആ പഴയ വിദ്യാലയത്തിന്റെ മധുരിക്കുന്ന ഓര്മ്മകളിലേക്ക് മനസ്സിനെ കൊണ്ടെത്തിക്കുമ്പോള്‍ എങ്ങിനെ വെറുതെ ഇരിക്കും. എന്നാ ന്നെ ഇന്നത്തെ നൊസ്സ് ഇത് തന്നെയാകട്ടെ. നിനക്കൊന്നും വേറെ ഒരു പണിയുമില്ലേ ഇരുപത്തി നാല് മണിക്കൂറും ഇതിന്റെ മുന്നില്‍ കുത്തിയിരുന്നു ലൈക്കും കമന്റും വാങ്ങിയാല്‍ എന്ത് കിട്ടും എന്ന് ചോദിക്കുന്നവരോടൊരു കാര്യം മാത്രം മനസ്സിനു കിട്ടുന്ന സന്തോഷം അത് പറഞ്ഞറിയിക്കാന്‍ മനസ്സില്ല അല്ല പിന്നെ.

അപ്പോ പറഞ്ഞു നിര്‍ത്തിയാതെവിടെയാ ആ ഫോട്ടോകള്‍ അത് നമ്മുടെ രാമന്തളി വടക്കുമ്പാട്‌ ജി എം യു പി സ്കൂളും അതിന്റെ പരിസരവുമാ. ആയിരങ്ങള്‍ക്ക് അക്ഷര പ്രഭ ചൊരിഞ്ഞ നമ്മുടെ സ്വന്തം മാപ്പിള സ്കൂള്‍.... .,. ആയിരത്തി തൊള്ളായിരത്തി പത്തൊമ്പതില്‍ സ്ഥാപിതമായ ഈ അക്ഷര കളരി ഇന്ഗ്ലീഷ്‌ മീഡിയത്തിന്റെ അതി പ്രസരത്തിന്റെ ഇന്നത്തെ കാലത്തും നാമ മാത്രമായ വിദ്യാര്‍ഥികളുമായി ഒരു വിധം ഉന്തി തള്ളി പോകുന്നു എന്ന് മാത്രം പറഞ്ഞാല്‍ മതി. എഴുന്നൂറില്‍ പരം കുട്ടികള്‍ ഉണ്ടായിരുന്ന ഒരു സ്കൂളിന്റെ ഇന്നത്തെ കണക്കെടുത്ത് നോക്കിയാല്‍ നൂറില്‍ താഴെ മാത്രം. കൂണുകള്‍ പോലെ മുളച്ചു പൊന്തിയ ഇന്ഗ്ലീഷ് മീഡിയം സ്കൂളുകളുടെ സുനാമിത്തിരയില്‍ ഊര്‍ദ്ധ ശ്വാസം വലിക്കുന്ന കേരളത്തിലെ ഗവര്‍മെണ്ട് സ്കൂളുകളുടെ പട്ടികയില്‍ നമ്മുടെ സ്കൂളും.



സ്കൂള്‍ ഗ്രൌണ്ടിലെ കിണറും സമീപത്തെ അബൂബക്കര്കായുടെ കടയും പിന്നെ മടക്കാലെ വീടും മാപ്പിള സ്കൂള്‍ ജീവിതത്തിലെ മറക്കാത്ത ഏടുകള്‍ തന്നെയാണ് . കാട് പിടിച്ചു കിടക്കുന്ന സമയത്താണ് കിണറിന്റെ ഫോട്ടോ എടുത്ത്തതെങ്കിലും ഒരു പാട് പ്രാവശ്യം ആ കിണറ്റിലെ വെള്ളം കൊണ്ട് ദാഹം ശമിപ്പിച്ച കിണറിനുമുണ്ടാകും ആയിരക്കണക്കിന് കലപില കൂട്ടിയ കുട്ടിപ്പട്ടാള ക്കാരുടെ കഥ പറയാന്‍. ...... കല പില കൂട്ടി നടന്ന ആ കുട്ടിക്കാലം ഇനി തിരിച്ചു വരില്ല എന്നറിയാമെങ്കിലും വെറുതെ വെറും വെറുതെ ആശിക്കുന്നു തിരിച്ചു വന്നെങ്കിലെന്ന് .

അബൂബക്കര്കായുടെ കട അവിടത്തെ അഞ്ചു പൈസക്കും പത്തു പൈസക്കും കിട്ടിയിരുന്ന മോരും വെള്ളവും ഭരണികളില്‍ കടലാസ് കൊണ്ടും പ്ലാസ്റ്റിക്ക് കവര്‍ കൊണ്ടും പൊതിഞ്ഞതും പൊതിയാത്തതുമായ മിട്ടായികളുടെയും തൂങ്ങിക്കിടക്കുന്ന അണ്ണാച്ചി അച്ച്ചാരുകളുടെയും രുചി നുണയാത്ത ഒരു ബാല്യവും മാപ്പിള സ്കൂളിലൂടെ കടന്നു പോയിട്ടുണ്ടാവില്ല. ഓര്‍ക്കുമ്പോള്‍ പുളിയച്ച്ചാരിന്റെ മധുരം കലര്‍ന്ന പുളി വായില്‍ ടൈറ്റാനിക്ക് ഓടിക്കുവാന്‍ പാകത്തിലാകുന്നത് ഇന്നും ഞാനറിയുന്നു .

മാപ്പിള സ്കൂളിന്റെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ഭാഗമാണ് മേലത്തെ ക്ലാസ് എന്ന് വിളിച്ചു പോരുന്ന മടക്കാലെ വീടിനടുത്ത ക്ലാസ്സുകള്‍. ...ഈ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ അധികവും സ്കൂള്‍ ഇന്റെര്‍വല്‍ സമയത്ത് മടക്കാലെ വീടിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. ഇടവേളകളിലെ സമയത്ത് ആ വീട്ടുകാര്‍ കുട്ടികള്‍ക്കായി പാത്രങ്ങളില്‍ വെള്ളം നിറച്ചു വെച്ച ചിത്രം ഇന്ന് സ്വയം പര്യാപ്തതയുടെ വാട്ടര്‍ ബോട്ടില്‍ കഴുത്തില്‍ തൂക്കി നടക്കുന്ന പുതു തലമുറക്ക് പുച്ചം തോന്നിച്ചേക്കാമെങ്കിലും അതെല്ലാം ഓര്‍മ്മകളുടെ മധുര സ്മരണകളായി എന്നും നില നില്‍ക്കുക തന്നെ ചെയ്യും ഓര്‍മ്മകള്‍ മരിക്കുന്നത് വരെ.