2013 ഫെബ്രുവരി 20, ബുധനാഴ്‌ച

കാത്തിരിപ്പ്‌


ചില കാത്തിരിപ്പുകള്‍ നല്‍കുന്ന സുഖമുണ്ടല്ലോ അത് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ മതിയാവില്ല . സമയം അടുക്കുന്തോറും ഒരു തരം വെപ്രാളവും ബേജാറും മനസ്സില്‍ അലയടിക്കാന്‍ തുടങ്ങും. പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികവുമായിരിക്കും. ആഴ്ച്ചയിലെ അവധി ദിവസം അത് വെള്ളിയാഴ്ച്ച കിട്ടുക എന്നാല്‍ ഞങ്ങളെ പോലെ ഉള്ളവര്‍ക്ക്‌ ഇരട്ടി സന്തോഷവുമായിരിക്കും. വ്യാഴായ്ച്ച ഉച്ച കഴിഞ്ഞാല്‍ പിന്നെ എങ്ങിനെയെങ്കിലും ഒന്ന് നാലരയായി കിട്ടിയാല്‍ മതിയെന്നാകും.

അത് വരെ ചെയ്ത പണമിടപാടുകളില്‍ ഏടാകൂടങ്ങള്‍ ഒന്നും പറ്റിയില്ലെങ്കില്‍ രക്ഷപ്പെട്ടു ഇല്ലെങ്കില്‍ അത് വരെ കണ്ട സ്വപ്നങ്ങളൊക്കെ തകിടം മറിയും. റിപ്പോര്‍ട്ടും മറ്റു കാര്യങ്ങളൊക്കെ സുപ്പര്‍വൈസര്‍ തയ്യാറാക്കുന്നതിനിടയില്‍ കഴുത്തിലെ കുരുക്ക് മാറ്റി യൂനിഫോം സന്തത സഹചാരിയായ ബാഗിലൊരു വിധം കുത്തി തിരുകുമ്പോള്‍ കഴിഞാഴ്ചയിലെ പോലെ അവള്‍ ഇന്നും വൈകല്ലേ എന്ന് മാത്രമായിരുന്നു എന്നത്തേയും പോലെ പ്രാര്‍ത്ഥന .

തടി കൂടുതലായത് കൊണ്ട് ഉരുണ്ട് പിരുണ്ട് പതിവ്‌ കാത്തിരിപ്പ് കേന്ദ്രത്തിലെതുന്നതിനു മുന്‍പ്‌ കണ്ട ബംഗാളി മുഖത്തെ വെപ്രാളം കണ്ടിട്ടാണെന്ന് തോന്നുന്നു അഞ്ചു മിനിറ്റ് കൂടി ഉണ്ടെന്നു പറഞ്ഞപ്പോള്‍ അവന്റെ മുഖത്തെ ഭാവം പുച്ചമാണോ അതോ തന്റെയൊക്കെ ഈ വെപ്രാളം നമുക്കൊക്കെ മനസ്സിലാകുമെന്നോ ആയിരുന്നോ. അവന്റെ മുഖത്തോട്ട് നോക്കാന്‍ തോന്നിയ സമയത്തെ ശപിച്ചു കൊണ്ട് മുന്നോട്ടു നീങ്ങുമ്പോള്‍ അതാ അടുത്ത കുരിശ്.

എങ്ങോട്ടാ ഈ തീ പിടിച്ച പോലെ ഓടുന്നേ എന്ന ചോദ്യം
താടിക്ക് തീ പിടിപ്പിക്കാനാ എന്ന് പറയണമെന്നുണ്ടായിരുന്നു അടുത്ത മാസത്തെ ടാര്‍ജറ്റ്,എന്‍ ആര്‍ ഐ അക്കൌന്റ്റ്‌ , പിന്നെ സ്വപ്നം കണ്ടു നടക്കുന്ന ഇന്ക്രിമെന്റ്റ്‌ ഇതൊക്കെ ഓര്‍ത്തപ്പോള്‍ അതപ്പാടെ വിഴുങ്ങി പഴയ ഒരു സിനിമയിലെ സോമന്റെ ഡയലോഗ് കടമെടുത്തു പറഞ്ഞു ദാ ഇവിടെ വരെ .

കാത്തിരിപ്പ് കേന്ദ്രത്തില്‍ പല വ്യാഴായ്ച്ചകളിലും കാണുന്ന പതിവ് മുഖങ്ങള്‍ , ആരും ആര്‍ക്കും മുഖം കൊടുക്കാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു നില്‍ക്കുന്നു . ഇവന്മാരൊക്കെ ഇതെന്തു ഭാവിച്ചാ, കഴിഞ്ഞാഴ്ച്ച കണ്ട പോലെയല്ലല്ലോ ആകെ സ്റ്റൈലൊക്കെ മാറ്റിയാണല്ലോ വന്നിരിക്കുന്നത്. അപ്പോള്‍ രണ്ടും കല്‍പ്പിച്ചു തന്നെയാണ് വരവ് അല്ലേ. എന്ന് മനസ്സിലായപ്പോള്‍ തലേന്നാള്‍ ചെത്തി മിനുക്കിയ താടിയും മുടിയും അടുത്ത് കണ്ട ഹോട്ടലിന്റെ പുറത്തെ ഗ്ലാസ്സില്‍ നോക്കി ഒന്ന് കൂടി ശരിയായോ എന്നുറപ്പ് വരുത്തി . പിന്നെ വീര്‍ത്തു വന്ന വയര്‍ ശ്വാസം മേലോട്ട് വലിച്ച് കുറക്കാനൊരു പാഴ്ശ്രമവും.ഒരു മണിക്കൂര് മുന്‍പ്‌ കവരോളില്‍ മുന്നില്‍ വന്നു നിന്ന പയ്യന്‍ ഒരു കിലോ ജെല്ലും തേച്ചു പിടിപ്പിച്ചു കാതില്‍ അവന്റെ തലയെക്കാള്‍ വലുപ്പമുള്ള ഹെഡ്‌ സെറ്റും വെച്ചു മുന്നില്‍ നില്‍ക്കുന്നു .

റോഡിന്‍റെ അങ്ങേ അറ്റത്തുള്ള വളവില്‍ വെച്ചവളുടെ ചുവന്ന ഉടയാടയുടെ നേരിയ മിന്നലാട്ടം പല കോണിലും നിന്നവന്മാരുടെയൊക്കെ മുഖത്ത് കണ്ട വെട്ടം പടച്ചോനാണെ പെരുന്നാളിന്റെ തലേന്ന് പോത്തിറച്ചിക്കടയില്‍ നിന്നും തിക്കിത്തിരക്കി അരക്കിലോ കരള്‍ വാങ്ങി ഇറങ്ങുമ്പോള്‍ മാത്രമേ ഇതിനു മുന്‍പ്‌ ഞാന്‍ കണ്ടിട്ടുള്ളൂ..

പരെ പൈവ്‌ മിനുട്ട് എന്ന് പറഞ്ഞു വാതില്‍ തുറന്നു തന്നു ഡ്രൈവര്‍ ഇറങ്ങിയപ്പോള്‍ പ്രാര്‍ത്ഥന പടച്ചോനെ നോല്‍ കാര്‍ഡില്‍ പൈസയും ഇരിക്കാനൊരു സീറ്റും ഉണ്ടാകണേ

2013 ഫെബ്രുവരി 17, ഞായറാഴ്‌ച

വിധി


ആരാലും തടുക്കാന്‍ വയ്യാത്ത വിധിയുടെ കയ്യിലെ കളിപ്പാട്ടങ്ങളാണ് ഓരോ ജീവിതവും. സ്വപ്നം കാണുന്നതൊന്നു സംഭവിക്കുന്നത് മറ്റൊന്നും. ഏതു സമയവും നമ്മില്‍ നിന്ന് തട്ടിയെടുക്കപ്പെടാവുന്ന ഒന്നാണ് നമ്മുടെ ജീവന്‍ എന്ന തിരിച്ചറിവ്‌ ഓരോരോ മരണ വാര്‍ത്തകള്‍ തന്നെയാണ് നമുക്ക്‌ നല്‍കുന്നതും.

കൊതിച്ചു കിട്ടിയ വെളിയാഴ്ച്ച അവധി . അവധിയുടെ ആലസ്യത്തിനിടയില്‍ നിനച്ചിരിക്കാത്ത സമയത്ത് കേള്‍ക്കേണ്ടി വന്ന സുഹൃത്തിന്റെ ഉമ്മയുടെ മരണ വിവരം കുറച്ചൊന്നുമല്ല മനസ്സിനെ നൊമ്പരപ്പെടുത്തിയത്. അടുത്ത മാസം ഉമ്രക്ക് പോകാന്‍ തയ്യാറെടുത്തിരുന്ന ഉമ്മ . ആ ഉമ്മയ്ക്ക് യാത്രാ സംബന്ധമായി വേണ്ടുന്ന സാധനങ്ങളൊക്കെ രാവിലെ പോയി വാങ്ങി വെച്ച് ഉമ്മയെ കാണാനും യാത്ര അയക്കാനും വേണ്ടി അവധി എടുത്ത് ദിവസങ്ങള്‍ എണ്ണി തീര്‍ത്ത് കൊണ്ടിരിക്കുന്ന സുഹൃത്ത്‌ , വൈകുന്നേരം ഉമ്മയുടെ വിയോഗ വാര്‍ത്ത എങ്ങിനെ ഉള്‍ക്കൊള്ലാനാവും. ജഗന്നിയന്താദാവിന്റെ വിധി വിലക്കുകള്‍ നമ്മള്‍ ഉള്‍ക്കൊണ്ടല്ലേ മതിയാവൂ. ആ തീയ്യതി ആര്‍ക്കും തീരുമാനിക്കാന്‍ പറ്റില്ലല്ലോ.


കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവനെ കണ്ടപ്പോള്‍ മനസ്സിന്റെ നിയന്ത്രണം വിട്ടുപോകാതെ അവനെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ പരതുകയായിരുന്നോ അതോ ഒരാശ്വാസ വാക്കും ആ മനസ്സിനെ തണുപ്പിക്കില്ല എന്നാ തിരിച്ചറിവോ എനിക്കറിയില്ല. കമ്പനിയില്‍ നിന്ന് പാസ്പോര്‍ട്ടും കൈപറ്റി അബു ദാബിയില്‍ നിന്നും വരുന്ന അവന്റെ ഉടപ്പിരപ്പുകളെ കാത്തു ദുബായി എയര്‍പ്പോര്‍ട്ടിനടുത്ത്‌ കാത്തിരുന്ന സമയം അവന്റെ ഉള്ളില്‍ ഉമ്മയുടെ ഓര്‍മ്മക തികട്ടുന്നതും കണ്ണീര്‍ ചാലുകളായി പുറത്ത് വരുന്നതും കണ്ടു നില്‍ക്കാനല്ലാതെ മറ്റൊന്നുംആ നേരം ചെയ്യാന്‍ സാധിക്കില്ലായിരുന്നു. കൂടപ്പിറപ്പുകള്‍ പരസ്പരം കണ്ടു മുട്ടി കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ ആ നേരം പടച്ചവന്റെ മുന്നിലല്ലാതെ പടപ്പുകള്‍ക്ക് മുന്നില്‍ ഒരിക്കലും കണ്ണുനീര്‍ വീഴ്ത്തുകയില്ല എന്ന ശപഥം പാലിക്കുവാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. ഒടുവില്‍ സലാം ചൊല്ലി യാത്ര പിരിയും നേരം വിയോഗങ്ങും വേര്‍പ്പാടുകളും തീര്‍ക്കുന്ന വൈഷമ്യങ്ങളുടെ നേരത്തു പറയാനുള്ള വാക്കുകള്‍ പരതുകയായിരുന്നോ ഞാന്‍ .നിനച്ച്ചിരികാത്ത നേരത്തെത്തുന്ന കൊതിക്കാത്ത അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുക ..
.

കുമ്പസാരം

ഉറക്കം പാതി മരണമാണോ ? എന്നു കരുതി സമാധാനിക്കാന്‍ ആണെനിക്കിഷ്ടം. പക്ഷേ മരിച്ചു കഴിഞ്ഞാല്‍ നമുക്ക് കേള്‍ക്കാന്‍ കഴിയുമെന്ന് കേട്ടിടുണ്ട്. ശരിയാണോ എന്നറിയാന്‍ ഒരു വഴിയുമില്ല. ഉറക്കത്തിനിടയില്‍ ചിലതു കേള്‍ക്കാന്‍ കഴിയാത്തത് കുറച്ചു സമാധാനക്കേട് എനിക്കും സമ്മാനിച്ചു. കേള്‍ക്കേണ്ടത് കേള്‍ക്കാന്‍ നമുക്ക് ആവുന്നില്ലല്ലോ എന്നോര്‍കുമ്പോള്‍ നാം എത്ര നിസ്സാരര്‍.. ..


ഡ്യൂട്ടി കഴിഞ്ഞു വന്നു ഭക്ഷണമുണ്ടാക്കുന്ന സമയത്തെ ചാറ്റിങ്ങിനിടയിലെപ്പോയോ സുഹൃത്ത് തലേന്നാള്‍ നട്ടപ്പാതിരാ നേരത്ത് ഫ്ലാറ്റിന്റെ മെയിന്‍ ഡോര്‍ തുറന്നു ഏതോ ഒരു രൂപം ഓടിപ്പോകുന്നതു കണ്ടെന്നു പറഞ്ഞത് കമന്റുകളുടെ പൂരത്തിന് തിരി കൊളുത്തി. പുലര്‍ച്ചെ മൂണ് മണിക്കും നാല് മണിക്കും ഉണര്‍ന്നിരിക്കുന്ന ഞാന്‍ ഇണയെ വിളിക്കുന്ന പേരറിയാത്ത ഒരു പക്ഷിയുടെ നീട്ടി വിളിയും അതിനുള്ള തിരിച്ചു വിളിയും കേള്‍ക്കാറുള്ളതും അതിനിടയില്‍ ചെടിക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങി വരുന്ന കറുത്ത കണ്ടന്‍ പൂച്ചയെ കാണാറുള്ളതും, ഇരുട്ടില്‍ ആ പൂച്ചയുടെ കണ്ണിലെ തിളക്കം എന്നെ കുറെ ഭയപ്പെടുത്തിയിട്ടുണ്ടെങ്കിലും കൂടി ഞാന്‍ ഇന്ന് വരെ വേറൊന്നും കണ്ടിട്ടില്ല എന്നും പറഞ്ഞു


സുഹൃത്ത് കണ്ടത് കള്ളനെന്നു നിജാസ്, മരുഭൂമിയിലെ കോണ്ക്രീറ്റ് കാടുകളില്‍ ഇന്നും ശൈത്താനും ജിന്നുമുണ്ടെന്ന് ഹമീദിക്ക, ഹമീദിക്ക ഉള്ളിടത്ത് വേറെ ഒരു ശൈത്താനും ജീന്നിനും ചാന്‍സേ ഇല്ല എന്നു നജീബ്, രാത്രിയിലെ അന്ത്യ യാമങ്ങളില്‍ നീര് ഊറ്റിക്കുടിക്കുവാന്‍ ചുറ്റിക്കറങ്ങുന്ന ഫിലിപ്പിനോ പുളുന്താന്‍ ആയിരിക്കാമെന്ന് നവാസും. അവിടന്നങ്ങോട്ട് ഭൂത പ്രേത പിശാചുക്കളുടെ പൊടിപ്പും തൊങ്ങലും വെച്ച പഴം പുരാണങ്ങളുടെ ഭാണ്ഡകെട്ടഴിച്ചുള്ള ലിങ്കേറായിരുന്നു.


ആവി പറക്കുന്ന നെയ്ച്ചോറുംബീഫും വെട്ടി വിഴുങ്ങുന്നതിനിടയില്‍ എന്റെ ഉറക്കത്തെ കുറിച്ചുള്ള ഗോകുലിന്റെ കമന്‍റ് എന്നില്‍ വല്ലാത്ത സങ്കടം തീര്‍ത്തു . സംഭവം ഇങ്ങിനെ പുലരും വരെ ഫേസ് ബുക്കിലെ ഗ്രൂപ്പായ ഗ്രൂപ്പിലും വാളിലും ചുറ്റിക്കറങ്ങി ഉറങ്ങിയ ഞാന്‍ മുറിയുടെ തൊട്ടടുത്തുള്ള ബാത്ത് റൂമില്‍ ന്നിന്നുയര്‍ന്ന ബംഗാളി ഏലക്ട്രീഷന്‍റെ ദീന രോദനം കേട്ടില്ല . അതോ സുന്ദര സ്വപ്നത്തിലെ ഗാനത്തിലെ കോറസ്സായിട്ടാണൊ അതെനിക്ക് തോന്നിയത് എന്നറിയില്ല ഇന്നും.


അവര്‍ വന്നത് കേടായ ഹീറ്റര്‍ മാറ്റാനായിരുന്നു. പണിക്കിടയിലെപ്പോഴോ ആണിയോ സ്ക്രൂവോ എന്തോ എടുക്കാന്‍ അവരിലൊരാള്‍ പുറത്തേക്ക്‌ പോയി. ഏണിക്കു മുകളില്‍ ഭാരമുള്ള ഹീറ്ററും താങ്ങിപ്പിടിച്ചിരിക്കുന്ന സുഹൃത്തിനെ കുറച്ചു നേരത്തേക്ക് മറന്നു പോയി. കൈ വേദന പാരമ്യതയിലെത്തിയപ്പോള്‍ ആ പാവം ഇവിടെ ആരുമില്ലേ എന്നെ സഹായിക്കാന്‍ എന്നു അലറി വിളിച്ചത് തൊട്ടടുത്ത റൂമില്‍ കിടന്നുറങ്ങുകയായിരുന്ന എനിക്ക് കേട്ടത് വേറൊരു രൂപത്തില്‍ . പിന്നീട് ആര് വന്നയാളെ സഹായിച്ചതെന്നറിയില്ല. ഉറക്കമുണര്‍ന്ന ഞാന്‍ കാണുന്നതു ബംഗാളിയില്‍ പരസ്പരം കടിച്ചു കീറുന്ന ഇരുവരെയും ആയിരുന്നു. ആ സമയത്ത് അതിനു മുമ്പേ നടന്നതിനെ കുറിച്ചറിയാത്ത ഞാന്‍ അവരുടെ സംസാരത്തെ രൂക്ഷമായ ഒരു നോട്ടത്തിലൂടെ മുറിപ്പെടുത്തിയിരുന്നുവോ? ഓര്‍മയില്ല.


അയാള്‍ക് എന്തെങ്കിലും സംഭവിച്ചു പോയിരുന്നെങ്കില്‍ പടച്ചവനേ എന്റെ സങ്കടങ്ങള്‍ എപ്പോള്‍ തീരുമെന്നതിനെ കുറിച്ച് സുഹൃത്തുക്കളുമായി ഉറക്കത്തിന് മുമ്പൊരു കുമ്പസാരം നടത്തി .ആ സമയത്ത് ഞാനും ബാല്‍ക്കണിയില്‍ ഉണ്ടായിരുന്നെന്നും, അവര്‍ പണിയെടുക്കുന്നത് കൊണ്ട് ബാല്‍ക്കണിയുടെ വാതിലടച്ചിട്ടായിരുന്നു ഫോണ്‍ വിളിച്ചിരുന്നതും എന്ന കൂട്ടുകാരന്റെ വാക്കുകകള്‍ അത് വരെ എന്റെ പാതി ശവാവസ്ഥയില്‍ സമാധാനം പൂണ്ട മനസ്സില്‍ വൈ ഫൈ സംവിധാനത്തിലൂടെ നമ്മള്‍ നമ്മളിലെക്കൊതൂങ്ങിയതും നമ്മുടെ മനുഷ്യത്വത്തിന്റെ സഹാനുഭൂതിയുടെ ബാല്‍കണിയുടെ വാതിലുകളല്ലെ അടച്ചിടുന്നതെന്നും ഞെട്ടലോടെ തിരിച്ചറിയുന്നു.