2013 ഫെബ്രുവരി 15, വെള്ളിയാഴ്‌ച

ഗ്ലോബല്‍ വില്ലേജ്‌


അവധിയുടെ ആലസ്യം ഒരു വശത്ത് , ഉച്ചക്ക് വലിച്ചു കേറ്റിയ നെയ്ച്ച്ചോരിന്റെയും അവലും പണ്ടത്തിന്റെയും മന്ദിപ്പ് മറ്റൊരു വശത്ത് ഇതിനിടയില്‍ സുഹൃത്തിന്റെ ചോദ്യം നമ്മള്‍ക്ക് ഫെസ്റ്റിവലിന് പോയാലോ . അവന്‍ വന്നിട്ട് എട്ടു മാസം ആകുന്നതേ ഉള്ളൂ , വന്നത് മുതല്‍ പറയുന്നതാ നമുക്കെല്ലാം ഒന്നിച്ചൊരു ദിവസം പുറത്തോട്ടു പോകാന്‍ സാധിക്കുമോ എന്ന്. പല ദിവസങ്ങളിലായി അവധി ദിനങ്ങള്‍ അനുവദിച്ചു കിട്ടുന്ന ഞങ്ങളെ പോലുള്ളവര്‍ക്ക് ഒന്നിച്ച് എവിടെയെങ്കിലും പോകാന്‍ സാധിക്കുക എന്നത് മനസ്സിന് സന്തോഷം നല്‍കുന്ന ഒന്നാണ്

ഗ്ലോബല്‍ വില്ലേജിന്റെ റോഡിലേക്കുള്ള വാഹനങ്ങളുടെ ഒഴുക്ക് കണ്ടപ്പോള്‍ മനസ്സില്‍ ഒരു പ്രാര്‍ഥനയെ ഉണ്ടായിരുന്നുള്ളൂ വണ്ടിക്കൊരു പാര്‍ക്കിംഗ് പെട്ടെന്ന് കിട്ടണേ തമ്പുരാനേ . പ്രാര്‍ത്ഥന ദൈവം തമ്പുരാന്‍ കേള്‍ക്കുംബോയേക്കും പാര്‍ക്കിംഗ് ഏരിയകളൊക്കെ പലവട്ടം ചുറ്റിക്കറങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടിരുന്നു. ഒടുവില്‍ ഒരു വിധം വണ്ടിയും പാര്‍ക്ക് ചെയ്ത് ഒരു ലോകം ഒരു കുടുംബം ഒരാഘോഷം എന്ന് കൊട്ടിഘോഷിക്കുന്ന ഗ്ലോബല്‍ വില്ലേജിന്റെ പ്രവേശന കവാടത്തില്‍ എത്തിയപ്പോള്‍ ഞങ്ങളെ പോലെ വേറെയും ആയിരങ്ങള്‍.. ...

പ്രവേശന പാസ്സും എടുത്ത് അകത്തു കയറിയപ്പോള്‍ മനസ്സിനും കാതിനും എന്നും കുളിര് നല്‍കുന്ന "ഹേ ദോസ്തീ " എന്ന് തുടങ്ങുന്ന ഗാനം അടിച്ചു പൊളിച്ചു പാടുന്നു. ഗാനം തീരുന്നത് വരെ അവിടെ തന്നെ കേട്ട് നിന്നു . ഇനി നാളെ ഇതേ സമയം കാണാം എന്ന് പറഞ്ഞു ഗായകനും സംഘവും വിട പറഞ്ഞപ്പോള്‍ നല്ല സൌഹൃദത്തിന്റെ ഓര്‍മ്മകള്‍ അവ എന്നും മനസ്സിന് നല്‍കുന്ന കുളിരുകള്‍ ഗ്ലോബല്‍ വില്ലേജിലെ മരം കോച്ചുന്ന തണുപ്പിനേക്കാള്‍ മനസ്സിന് കുളിര്‍മ നല്‍കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു.

എല്ലാ പവിലിയിനുകളിലും കയറണമെന്ന അതി മോഹം ആദ്യം കയറിയ ചൈനാ പവിലിയന്‍ അനുഭവം കൊണ്ട് തന്നെ മനസ്സിനെ ത്രിപ്പ്തിപ്പെടുത്തി. മാസാവസാനമായതിനാലും കയ്യിലെ പെഴ്സിന്റെ കനം മറ്റാരേക്കാളും അവരവര്‍ക്ക് അറിയുന്നത് കൊണ്ടും തന്നെ അതി സാഹസീകതക്കൊന്നും ആരും മുതിര്‍ന്നില്ല . ഒന്നും വാങ്ങിക്കാന്‍ ഇല്ലായിരുന്നിട്ടും കയരിയിടത്തൊക്കെ വെറുതെ വില ചോദിച്ചു , നേര്‍ച്ച വീട്ടും പോലെ സെയില്‍സ്മാന്‍ വില പറയുമ്പോള്‍ മനസ്സിലെ പുച്ച്ചത്തെ ഒളിപ്പിച്ചു കൊണ്ട് തേച്ചു പിടിപ്പിച്ച ചിരിയുമായുള്ള അവരുടെ ആ വില പറച്ചില്‍ കാണാന്‍ തന്നെയല്ലേ അവരോടു വില ചോദിച്ചത് എന്ന് മനസ്സില്‍ ചിന്തിക്കുകയായിരുന്നു ഞാനപ്പോള്‍ .


തണുപ്പിന്റെ കാഠിന്യം കൂടിയപ്പോള്‍ വിശപ്പിന്റെ അസുഖം സഹിക്ക വയ്യാത്ത രണ്ടു സുഹൃത്തുക്കള്‍ അറബി പലഹാരം ഉണ്ടാക്കുന്ന ഒരു സ്ഥലത്ത് കൂപ്പണും എടുത്തു കാത്തിരിപ്പ് തുടങ്ങി. മുക്കാല്‍ മണിക്കൂര്‍ നേരത്തെ കാത്തിരിപ്പിനൊടുവില്‍ ഗൂഗിളില്‍ തപ്പി കിട്ടിയ അറബി വാക്കുകളൊക്കെ പരമാവധി ഉപയോഗിച്ചു കയ്യില്‍ ആവി പാറുന്ന പലഹാരവുമായി അവന്റെ ആ വരവും അപ്പോളവന്റെ മുഖത്ത് കണ്ട പ്രകാശം ഗ്ലോബല്‍ വില്ലേജിലെ എല്ലാ പ്രകാശ സംവിധാനങ്ങളും അവന്റെ മുഖത്ത് ഒന്നിച്ചു ഫിറ്റ് ചെയ്തിരിക്കുന്നതായി തോന്നിപ്പോയി.

കാഴ്ച്ചകള്‍ കാണുന്നതിനിടയില്‍ അരിയില്‍ പേരെഴുതുന്ന ആ കലാകാരന്റെ കരവിരുത് സുഹൃത്ത് അവന്റെയും അവന്റെ ഭാവി വധുവിന്റെയും പേരെഴുതിക്കുന്നതും തൊട്ടടുത്തായി മുന്നില്‍ ഇരിക്കുന്നവരുടെ കാരിക്കേച്ചര്‍ പത്തു മിനുട്ടിനുള്ളില്‍ വരച്ചു കൊടുത്തു കൊണ്ടിരിക്കുന്ന കലാകാരനെയും ആരാധനയോടെ തന്നെ നോക്കി നിന്നുപോയി. സ്മയങ്ങളുടെ ലോകക്കാഴ്ച്ചകളെ ഒരു കുടക്കീഴില്‍ ഒതുക്കിയ ഗ്ലോബല്‍ വില്ലേജിലെ കാഴ്ച്ചകള്‍ ഒരു രാവ് കൊണ്ട് കണ്ട് തീര്‍ക്കാന്‍ പറ്റില്ല എന്ന് മനസ്സിലാക്കി തിരികെ നടക്കുന്നതിനിടയില്‍ ഇന്ത്യന്‍ പവിലിയനിലെ ഉസ്താദ് ഹോട്ടലില്‍ കണ്ട കശ പിശ ചിക്കന്‍ സമൂസയില്‍ ചിക്കനില്ലാ എന്ന് പറഞ്ഞു കൊണ്ടായിരുന്നു. ചായക്ക് വേണ്ടി ക്യൂ നില്‍ക്കുന്നതിനിടയില്‍ ഇനിയിപ്പോള്‍ ചായയില്‍ എന്തൊക്കെയാണോ ആവോ ഉണ്ടാകാതിരിക്കുന്നത് എന്നോര്‍ത്ത് മെല്ലെ അവിടെ നിന്നും ആ മോഹം ഉപേക്ഷിച്ചു മുന്നോട്ടു നടന്നു.

പുറത്തേക്കുള്ള ഗേറ്റിലേക്ക് നടക്കുന്ന നേരത്തും എല്ലാവരും നാളെ മുഖ പുസ്തകത്തില്‍ പോസ്റ്റാന്‍ പാകത്തില്‍ പല പോസുകളില്‍ ഫോട്ടോ എടുക്കുന്ന തിരക്കിലും ഞാന്‍ ഫിലിപ്പൈനിയോടു വാങ്ങിച്ച പച്ച മാങ്ങാ കഷ്ണം മുളകും കൂട്ടി തട്ടുന്നതിനിടയില്‍ നീയൊക്കെ ഫോട്ടോ എടുത്ത് പോസ്ടിക്കോ നമ്മ നാളെ നിങ്ങളെ ഒന്നാകെ ഇട്ടു പോസ്റ്റിക്കോളാം എന്ന് മനസ്സില്‍ ഉറപ്പിക്കുകയായിരുന്നു.

കളിപ്പാട്ടങ്ങളും ബലൂനുകളും വില്‍പ്പനക്ക് വെച്ചവരുടെ മുന്നിലൂടെ കടന്നു പോകുമ്പോള്‍ അതിനു വേണ്ടി കരയുന്ന കുട്ടിയെ കണ്ടപ്പോള്‍ ഓര്‍മ്മകളില്‍ നാട്ടിലെ പള്ളിയിലെ ഉറൂസും ചന്തയും. ബലൂണിനും കളിപ്പാട്ടങ്ങള്‍ക്കും വേണ്ടി വല്ലാണ്ട് ശല്യം ചെയ്തപ്പോള്‍ ഉമ്മയുടെ നുള്ള് കൊണ്ട കൈ വെറുതെ ഒന്ന് കൂടി തടവി ,കുട്ടിക്കാലത്തിന്റെ ആ ഓര്‍മ്മകളിലേക്ക് മനസ്സിനെ ഒരു വട്ടം കൂടി കൂട്ടിക്കൊണ്ട് പോയി


പേരറിയാത്ത ഈജിപ്ഷ്യന്‍ വിഭവം കൂടി അകത്താക്കി ഒരു വിധം വാഹനത്തില്‍ കയറിയപ്പോള്‍ വഴിയിലെ ട്രാഫിക്കും മൂടല്‍ മഞ്ഞും എപ്പോള്‍ കൂടണയാന്‍ പറ്റും എന്ന ചിന്ത മാത്രമായിരുന്നു .....

8 അഭിപ്രായങ്ങൾ:

Shaleer Ali പറഞ്ഞു...

അന്‍വര്‍ക്കാ എഴുത്ത് രസായിട്ടോ.... ഇനിയും വരട്ടെ ഇത്തരം നല്ല നല്ല സംഭവങ്ങള്‍...

അജ്ഞാതന്‍ പറഞ്ഞു...

Nice writing da. Keep it coming.
-Asif ETV

കൊമ്പന്‍ പറഞ്ഞു...

ഗ്ലോബല്‍ വില്ലേജിലെക്ക് ഉള്ള ഈ യാത്ര ഉഷാറായി എന്നാലും ഈ ചിക്കന്‍ സമൂസയില്‍ എങ്ങനെ ചിക്കെന്‍ ഇല്ലാതായി എന്നാ എന്‍റെ സംശയം

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നല്ല എഴുത്ത്

കൊമ്പന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ലംബൻ പറഞ്ഞു...

ഗ്ലോബല്‍ വില്ലജ് മൊത്തം കറങ്ങി തീരണേല്‍ രണ്ടു ദിവസം വേണം. നന്നായി എഴുത്ത്.

അജ്ഞാതന്‍ പറഞ്ഞു...

നല്ല രചന.
ആശംസകള്‍...

Unknown പറഞ്ഞു...

നന്ദി പ്രിയരേ നിങ്ങളുടെ വായനക്കും , അഭിപ്രായങ്ങള്‍ക്കും.മൂസാക്കാ ചിക്കന്‍ സമൂസയുടെ കാര്യം ആ രംഗം മനസ്സില്‍ നിന്നും മായുന്നെ ഇല്ല .